Sunday, September 1, 2013

വാച്ച് ജീവിതങ്ങള്‍

എസ്‌ എസ്‌ എല്‍ സി പരീക്ഷക്ക്‌ ഞാന്‍ കെട്ടിയിരുന്നത് ബൂസ്റ്റ്‌ നെ കൂടെ സൌജന്യമായി കിട്ടിയ നീല നിറത്തില്‍ ഉള്ള ഒരു ഡിജിറ്റല്‍ വാച്ചായിരുന്നു. ആദ്യമായിട്ടാണ് അന്ന് വച്ച് കെട്ടുന്നത് ,  അന്ന് പരീക്ഷ കഴിഞ്ഞു ഒരു കൂട്ടുകാരി പറഞ്ഞു   " അയ്യേ  ഈ വച്ച് കെട്ടിയാണ് വരുന്നേ നാണക്കേട്‌ " . എനിക്കൊരു നാണക്കേടും തോന്നിയില്ല. വീട്ടില്‍ ആരും ഉപയോഗികില്ല ഈ കുന്ത്രാണ്ടം ,  അച്ഛന്റെ കയ്യില്‍ ഒരെണ്ണം ഉണ്ടാരുന്നു ഒരിക്കലും അത് കയ്യില്‍ കെട്ടി കണ്ടിട്ടില്ല . വളരെ ചെറുപ്പ കാലത്ത്  വലിയ സൂചി ആറില്‍ വരുമ്പോള്‍ ഉണര്‍ത്താന്‍ പറഞ്ഞു അച്ഛന്‍ ഉറങ്ങാന്‍ പോവുന്നതും ഞാനും അനിയത്തിയും കണ്ണിമമ ചിമ്മാതെ നോക്കിയിരിക്കുന്നതും ഓര്‍മ്മയുണ്ട്. ആ വാച്ചിന്റെ അടിയില്‍ വളരെ ചെറുതായി ഒരു തെങ്ങിന്റെ ചിത്രം ഉണ്ടാരുന്നു. അത് അച്ഛന് അപ്പുപ്പന്‍ വാങ്ങി കൊടുത്തതാണെന്ന് ആരോ പറഞ്ഞു ഓര്‍മയുണ്ട്.




വീട്ടില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ യാത്ര ഉണ്ട് കോളേജിലേക്ക് അതും വൈപ്പിനില്‍ ചെന്ന് ബോട്ട് കയറി വേണം പോവാന്‍ അത് കാരണം രാവിലെ എഴുന്നേല്‍ക്കുന്നത്‌ മുതല്‍ സമയവും ആയുള്ള മത്സരം ആണ്. ഒരു വര്‍ഷം വാച്ച്  ഇല്ലാതെ ഈ ഓട്ടപ്രദക്ഷിണം നടത്തുന്ന കാരണം വശമാക്കിയ ഒരു കലയുണ്ട് മറ്റുള്ളവരുടെ വാച്ച് നോക്കി സമയം അറിയുന്ന കല.  ബസില്‍ ഇരിക്കുമ്പോള്‍ റോഡില്‍ കൂടെ പോവുന്ന ബൈക്ക് കാരന്റെ വരെ വാച്ചിലെ സമയം നോക്കി പറയാന്‍ സാധിക്കുമായിരുന്നു. ഈ സിദ്ധി ഞാന്‍ പലര്‍ക്കും ഡെമോ കാണിച്ചു അതിശയപെടുതിയിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷക്കാലം ഞാന്‍ മറ്റുള്ളവരുടെ സമയം മോഷ്ടിച്ച് ജീവിച്ചു,




കാലം കുറച്ചുടെ കഴിഞ്ഞു അമ്മാവന്‍ ഗള്‍ഫില്‍ പൊയ് വന്നപ്പോ അച്ഛന് ഒരു വാച്ച് കൊണ്ട് വന്നു കൊടുത്തു,വെള്ളിയും സ്വര്‍ണവും കലര്‍ന്ന ചെയിന്‍ ഉള്ള ഒരു കിടിലന്‍ വാച്ച്. അതിനെറ്റ് ഡയല്‍ നു ചുറ്റും തിരിക്കാന്‍ കഴിയുന്ന എന്ന് തോന്നുന്ന ഒരു സംഭവം കൂടെ ഉണ്ടാരുന്നു. എന്തായാലും അത് തിരിക്കാന്‍ കഴിയുമെന്നു അച്ഛന്‍ പറഞ്ഞു , തിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഒക്കെ പാഴായി , പിന്നെ അത് തിരിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞിട്ടും അച്ഛന്‍ വിശ്വസിച്ചില്ല അച്ഛനും അതൊട്ട്‌ തിരക്കാനും കഴിഞ്ഞില്ല . എന്തായാലും അച്ഛന് ഈ വാച്ചും കെട്ടാന്‍ ഉള്ള ഉദ്ദേശം ഒന്നും ഞാന്‍ കണ്ടില്ല.അച്ഛന്‍ അത് കെട്ടല്ലെ കെട്ടല്ലെ എന്ന് പ്രാര്‍ത്ഥിച്ചു നടന്നു ഞാന്‍. ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍  ആ വാച്ച് വെറുതെ വീട്ടിലിരിക്കുന്നതില്‍ എനിക്കുള്ള കശലയ വിഷമം വീട്ടില്‍ രേഖപ്പെടുത്തി. ഒരു ആഴ്ച കൂടെ കഴിഞ്ഞപ്പോള്‍ ഞാന്‍ അതും കെട്ടി കോളേജില്‍ പോവാന്‍ തുടങ്ങി.  കോളേജില്‍ പുതുതായി വാച്ച്കാണുന്ന മികവരും വെറുതെ അടുത്ത് വന്നു നിന്ന് തിരിയാത്ത ഡയല്‍ തിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടും .ഏകദേശം മൂന്ന്  വര്‍ഷം ഞാന്‍ അതും കെട്ടി നടന്നു ജീവിതാവസാനം വരെ എന്‍റെ സന്തത സഹചാരി ആയിരിക്കും എന്ന് ഓരോ തവണ അതിന്റെ തിളക്കം കാണുമ്പോഴും ഉറപ്പിച്ചു. പക്ഷെ കോളേജ് ജീവിതത്തിലെ ബോധം നശിച്ച ഏതോ ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ എനിക്ക് അതും നഷ്ടപ്പെട്ടു.



അങ്ങനെ കോളേജ് പഠിത്തം കഴിഞ്ഞു ഒരു ചൈനീസ് കമ്പനിയില്‍  ജോലിയും കിട്ടി ബാംഗ്ലൂര്‍ മഹാ നഗരത്തിലേക്ക് വാച്ച് ഇല്ലാതെ ഞാന്‍ കുടിയേറി. അപ്പോഴേക്കും വാച്ച് ന്റെ സ്ഥാനം കയ്യില്‍ ഉണ്ടായിരുന്ന നോക്കിയ 3100 അപഹരിച്ചു കഴിഞ്ഞിരുന്നു . മഹാനഗരമായ ബാംഗ്ലൂരില്‍ സംഭവബഹുലമായ ഒരു ജീവിതവും പ്രതീക്ഷിച്ചു ചെന്ന എന്നെ കാത്തിരുന്നത് ടാസ്ക് ബാറിന്‍റെ  വലത്തെ മൂലയില് ഉള്ള ചെറിയ ഡിജിറ്റല്‍ വാച്ച് ആയിരുന്നു അത് മാത്രമായിരുന്നു! ! . പണി എന്ന് പറഞ്ഞാല്‍ ഇങ്ങനെ ഉണ്ടോ!! രാപകലില്ലാതെ പണി എടുത്തു ശനിയും ഞായറും പണിയെടുത്തു ആരോടെന്തു പറയാന്‍...... അങ്ങനെ കാലം കടന്നു പൊയ് രാത്രി ആവുന്നത് അറിയാതിരിക്കാന്‍ ഒരിക്കല്‍ ടാസ്ക്ബാറിലെ ക്ലോക്ക് വരെ പേപ്പര്‍ വച്ച്  മറച്ചതോര്‍ക്കുന്നു. അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ചൈനക്കാരോടു സുല്ലും പറഞ്ഞു ഞാന്‍ നാട്ടിലേക്കു വണ്ടി കയറി. അതിന്റെ ഇടയില്‍ തലസ്ഥാന നഗരിയിലെ എണ്ണം പറഞ്ഞ ഒരു അമേരിക്കന്‍ കമ്പനിയില്‍ അടിമ പണി ഞാന്‍ പറഞ്ഞു ഉറപ്പിച്ചു വച്ചിരുന്നു, അങ്ങനെ 2 വര്‍ഷത്തെ സമയം അറിയേണ്ട അവശ്യം  ഇല്ലാത്ത കാലത്തിനു വിരാമമായി.  അനനതപുരിയിലേക്ക് വണ്ടി കയറും മുന്നേ ഉള്ള പിറന്നാളിന് അമ്മ ചേട്ടനെ കൊണ്ട് ഒരു വാച്ച് മേടിച്ചു വച്ചിരുന്നു കാസിയോ ന്റെ മനോഹരമായ നീലയും കറുപ്പും ചേര്‍ന്ന വാച്ച് . അല്ലെങ്കിലും അമ്മ അങ്ങനെ ആയിരുന്നു മനസ്സില്‍ ഉള്ളത് പത്രം വായിക്കുന്ന പോലെ വായിച്ചു കളയും. ഈ വാച്ച് ന്റെ ഡയല്‍ നു ചുറ്റും ഉണ്ടായിരുന്നത് ശരിക്കും തിരിക്കാന്‍ കഴിയുന്ന  ആ സംഭവം ആരുന്നു.



കുറെ നാള്‍ ആ വാച്ചും കെട്ടി വിലസി നടന്നു അമേരിക്ക കമ്പനിയില്‍ കാര്യമായി പണി ഒന്നും ഇല്ല.  വെറുതെ ഇരിക്കുക്ക മാസാവസാനം ശമ്പളം കിട്ടുന്നുണ്ട്‌ , അങ്ങനെ അവന്മാര്‍ തന്ന ശമ്പളവും കൊണ്ട് ഒരു ബൈക്ക് ഞാന്‍ അങ്ങ് വാങ്ങി.  ആദ്യമായി വണ്ടിയുമെടുത്ത്‌ കത്തിക്കാന്‍ പോയത് നേരെ എയര്‍പോര്‍ട്ട് റോഡിലേക്ക്. നൂറു , നൂറ്റിപ്പത് ആരാണ് എനിക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലാന് പറഞ്ഞത് , സ്പീഡ് കേറുന്നത് കണ്ടു എനിക്ക് തന്നെ തോന്നി. അയ്യോ ഒരു വളവു ! അതെ അത് സംഭവിച്ചു അസ്കിടെന്റ്റ് ! അങ്ങനെ ആദ്യമായി അസ്കിടെന്റ്റ് സംഭവിച്ചതിന്റെ ആഹ്ലാദത്തില്‍ , പുത്തന്‍ വണ്ടിയില്‍ നിന്നും അടര്‍ന്നു വീണ  ക്രാഷ് ഗാര്‍ഡും എടുത്തു തോളിലിട്ടു ആരോ എടുത്തു ഫസ്റ്റ് ഗിയറില്‍ ഇട്ടു തന്ന വണ്ടിയുമായി ചോരയും ഒലിപ്പിച്ചു കൊണ്ട് തിരിച്ചു വന്നു. പിറ്റേ തിവസം രാവിലെ എണീറ്റ്‌ നോര്‍മല്‍ ആയപ്പോ മനസ്സിലായി അപകടത്തില്‍ കയ്യില്‍ നിന്നും വാച്ചും കൈമോശം വന്നിരിക്കുന്നു. വീട്ടില്‍ പറയാന്‍ പറ്റില്ല പുത്തന്‍ വാച്ചാണ്‌ അതും അമ്മ മേടിച്ചു തന്നതാണ് വേറെന്തു പറ്റിയാലും കുഴപ്പമില്ലായിരുന്നു ഇതിപ്പോ എങ്ങനെ വീട്ടില്‍ പറയും,  ഇല്ല വീട്ടില്‍ പറയുന്നില്ല .



അങ്ങനെ കാസിയോ ന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ ബ്ലൂ ഡയല്‍ വാച്ച് മേടിക്കാന്‍ ഉള്ള എന്‍റെ അന്വേഷണം തുടങ്ങി. ഫ്ലിപ്പ്കാര്ട്ട്  മൊത്തം അരിച്ചു പെറുക്കി അങ്ങനെ ഒരു സംഭവം കണ്ടു കിട്ടുന്നില്ല . അടുത്ത കുബികിളില്‍ പണി ഒനും ഇല്ലാതെ ഇരിക്കുന്ന വേറെ ഒരുത്തനെ വിളിച്ചു സംഗതി പറഞ്ഞു അവന്‍ ജെട്ടി വരെ ഫ്ലിപ്പ്കാര്ട്ട് ഇല നിന്നാണ്‌ മേടിക്കുനെ, സെക്കന്റ്‌ ഹാഫ് കഴിഞ്ഞപ്പോ അവനും കയ്യൊഴിഞ്ഞു ഇല്ല സാധനം കിട്ടാനില്ല, അങ്ങനെ ഞങ്ങള്‍ ഈ വര്‍ക്ക്‌ അടുത്തെ വര്‍ക്കിംഗ്‌ ഡേയിലേക്ക് മാറ്റി വച്ച് . അടുത്ത ദിവസം സാധനം കിട്ടി സ്നാപ് ഡീല്‍ എന്നാണ് സൈറ്റ് ന്റെ പേര് എന്തേലും ആവട്ടെ അവര്ടെ കയ്യില്‍ സാധനം ഉണ്ട്.  ശരി അവിടന്ന് സാധനം ഓര്‍ഡര്‍ ചെയ്തു കയ്യില്‍ കിട്ടിയിട്ട് കാശു കൊടുത്താല്‍ മതി, ദിവസങ്ങള്‍ കഴിഞ്ഞു .. വാച്ച് ഇല്ലാതെ വീട്ടില്‍ പോവാന്‍ പറ്റില്ല കയ്യിലെ അപകടത്തിന്റെ മുറിവൊക്കെ അപ്പോഴേക്കും ഉണങ്ങിയിരുന്നു.



അങ്ങനെ കാത്തിരുന്ന് ഒരു ദിവസം റിസപ്ഷനിസ്റ്റ് കുട്ടി കൊറിയര്‍ വാങ്ങാന്‍ വിളിച്ചു. ചെന്നപ്പോ ഒരു മധ്യവയസ്കനും ഒരു യുവാവും ആണ് വന്നിരിക്കുന്നെ ,  കാശു രൊക്കം കൊടുക്കണം എന്നാലെ അവര്‍ സാധനം തരുകയുള്ളൂ. എന്‍റെ കയ്യില്‍ പൈസ ഇല്ല ഞാന്‍ എടുത്തിട്ട് വരാം എന്ന് പറഞ്ഞു.
"അതൊന്നും നടക്കത്തില്ല , ഇപ്പൊ പൈസ ഉണ്ടോ സാധനം തരും ഇല്ലെങ്കില്‍ പിന്നെ നോക്കണ്ട , ഞങ്ങള്‍ക്ക് ഇതേ പോലെ നൂറു സ്ഥലത്ത് ഡെലിവറി ഉള്ളതാ" കാര്‍ന്നോര്‍ പറഞ്ഞു
"ചേട്ടാ ഒരു അഞ്ചു മിനിറ്റ് നുള്ളില്‍ പൈസ ആയി ഞാന്‍ എത്തും , എ ടി എം ഇലേക്ക് പോവണ്ട താമസമേ ഉള്ളു  "
" ശരി ഞങ്ങള്‍ ആറിലോ രണ്ടിലോ മൂനിലോ കാണും . അവിടെ വന്നാല്‍ മതി "
"ശരി ഞാന്‍ വരാം " നമ്മടെ ആവശ്യമായി പോയില്ലേ  ഇനി ഇവരെ എവിടെ ഒക്കെ തേടണം ഈ സാധനം കിട്ടാന്‍...
ഞാന്‍ താഴെ പോയി പൈസ എടുത്തു ഇവര്‍ പറഞ്ഞ ഓരോ  നിലയും കേറി ഇറങ്ങി 24 വയസ്സുള്ള ഇത് വരെ ജീവിതത്തില്‍ കായിക അധ്വാനം ഒന്നും ചെയ്യാത്ത ഞാന്‍ എല്ലാ നിലയും കയറി ഇറങ്ങി അവശനായി അവസാനം സാധനം കിട്ടില്ല എന്ന് വിചാരിച്ചു എന്‍റെ  ക്യുബികിളിലേക്ക്  മടങ്ങി.



"അളിയാ സാധനം കിട്ടിയ ?"
"ഇല്ലളിയാ!! തെപ്പായിരുന്നു , കൊറിയര്‍ കാര് ഒരു ആത്മാര്‍ത്ഥത ഇല്ലാത്ത ആള്‍ക്കാ൪"

"ഓ .. എല്ലാരും നമ്മളെ പോലെ ആയാല്‍ എങ്ങനെ കാര്യങ്ങള്‍ നടക്കും.. നീ എങ്ങനേലും സാധനം ഒപ്പിക്കാന്‍ നോക്ക് ലാസ്റ്റ് പീസ് ആയിരുന്നു. മിസ്സ്‌ ആയാല്‍ പിന്നെ ഈ സാധനം കിട്ടത്തില്ല "

ഞാന്‍ കേറി പിന്നേം  ഉഷാര്‍ ആയി . സാധനം ഒപ്പിച്ചട്ടെ ഉള്ളു .. നേരെ മെയില്‍ എടുത്തു . സ്നാപ് ഡീല്‍ വിളിച്ചു, പിന്നെ കോര്രിയര്‍ കമ്പനി എന്തായാലും അവസാനം ആ ആത്മാര്‍ത്ഥത ഉള്ള ചെട്ടന്മാര്ടെ നമ്പര്‍ കിട്ടി എങ്ങനെയോ അവരെ പാര്‍ക്ക്‌ ന്റെ മുന്നില്‍ വച്ച് പിടിച്ചു. വാച്ചും ഒപ്പിച്ചു . നല്ല സര്‍വീസ് നു ഒരു പത്തു രൂപ ടിപ്പും കൊടുത്തു.അത് മേടിക്കുമ്പോ അവര്ടെ മുഖത്തുള്ള ഭാവം ഓരോ മാസം സാലറി ക്രെഡിറ്റ്‌ ആവുമ്പോ എനിക്കുള്ള ഭാവം തന്നെ ആണല്ലോ എന്ന് ഞാന്‍ നിസംശയം ഉറപ്പിച്ചു കൃതാര്‍ത്ഥനായി.

അങ്ങനെ വാച്ച് കിട്ടി . അത് തന്നെ ഒരു വ്യത്യാസവും ഇല്ല . അടുത്ത തവണ കെട്ടി കൊണ്ട് പോയാല്‍ ആര്‍ക്കും ഒന്നും മനസ്സിലാവില്ല . സന്തോഷം !   ഒരു പ്രശ്നം മാത്രം ചെയിന്‍ ഇത്തിരി നീളം കൂടുതലാണ് ആകെ ലൂസ് ആയി കിടക്കുന്നു. അതിനെന്താ ഇന്ന് തന്നെ കടയില്‍ പോയ്ക്കളയാം. നാളെ ഗാന്ധി ജയന്തി ആയതു കാരണം ഇന്ന് ഇന്നിനി പണി എടുക്ക്കാന്‍ ഒരു മൂടും ഇല്ലാന്ന് എല്ലാവരോടും ടാറ്റാ പറഞ്ഞു ഇറങ്ങി.  വാച്ച് അന്വേഷിച്ചു നടന്നു അവിടെ അടുത്തുള്ള റിപയര്‍കടകളുംഎനിക്ക്  നന്നായറിയാം. ഞാന്‍ അങ്ങനെ റിപയര്‍ കട അന്വേഷിച്ചു  നടന്നു . അവിടെ ഉണ്ടായിരുന്ന രണ്ടു കടകളും തുറന്നിട്ടില്ല . തിരിച്ചു പോവാന്‍ തുടങ്ങുമ്പോള്‍ അതികമാരും ശ്രദ്ധിക്കാത്ത കടമുറികളുടെ ഒരു നിരയില്‍ ഏറ്റവും ഉള്ളില്ലായ് ഒരു വാച്ച് റിപയര്‍ കട കണ്ടു കണ്ടാലറിയാം പുതുതായി തുറന്നതാണെന്ന്.  എല്ലാം വളരെ വൃത്തിയായി സൂക്ഷിചിരിക്കുന്നു. ചെളിയും വെള്ളവും നിറഞ്ഞ ആ റോഡിലെ എല്ലാ കടകളില്‍ നിന്നും അത് വളരെ വ്യത്യസ്തമായി നിന്നു.

ഞാന്‍ വേഗം വഴിയുടെ ചെളിയില്ലാത്ത ഒരു ഓരം പറ്റി കടയിലേക്ക് കയറി പറ്റി. ഒരു മുപ്പതു മുപ്പത്തഞ്ചു വയസ്സ്  പ്രായം വരുന്ന ആളാണ് കടയില്‍  നില്‍ക്കുന്നത് വളരെ പ്രസന്നമായ മുഖഭാവം. കടയില്‍ വേറെ രണ്ടു മൂന്ന് പേര് കൂടെ ഉണ്ടായിരുന്നു. ഒരാള്‍ ഞാന്‍ ആദ്യം പറഞ്ഞ ബൂസ്റ്റ്‌ ന്റെ വാച്ച് പോലെ തന്നെ ഉള്ള ഒരു വാച്ച് ന്റെ സ്ട്രാപ് ശരിയാക്കാന്‍ കൊണ്ട് വന്നിരിക്കുന്നു. അത് ശരിയാക്കി കൊണ്ടിരിക്കുകയാണ് അദ്ധേഹം. മറ്റേ രണ്ടു പേര്‍ വെറുതെ സൊറ പറയാന്‍ കടയില്‍ വന്നതാണെന്ന് തോന്നുന്നു . എന്തായാലും സ്ട്രാപ് ശരിയാക്കല്‍ തീര്‍ന്നതും പുള്ളി എന്‍റെ വാച്ച് എടുത്തു എന്‍റെ കയ്യില്‍ വച്ച് അളവ് നോക്കി നാലു കണ്ണികള്‍ മാറ്റണം എന്ന് പറഞ്ഞു.,കണ്ണികള്‍ മാറ്റി ,  മാറ്റിയ കണ്ണികളും വാച്ചും തിരിച്ചു തന്നു . ഞാന്‍ വാച്ച് കെട്ടി നോക്കി , കൊള്ളം നന്നായിടുണ്ട്

"എത്രയാ" ഞാന്‍ ചോദിച്ചു"

"നാലു കണ്ണിയല്ലേ മാറ്റിയേ .. നാല്‍പതു രൂപ"

പുള്ളി കളി പറഞ്ഞതാണോ എന്നൊന്നും ആലോചിക്കാതെ ഞാന്‍ കയ്യില്‍ ഉണ്ടായിരുന്ന 50 ന്റെ നോട്ട് എടുത്തു നീട്ടി.

"നീട്ടിയ നോട്ട് വാങ്ങാതെ പുള്ളി ചോദിച്ചു , എവിടെയാ ജോലി ? "

"ടെക്നോപാര്‍ക്കില്‍ .." പുള്ളി എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നതെന്ന് കരുതി ഞാന്‍ പകുതി മനസ്സോടെ പറഞ്ഞു,

"അവിടെ നല്ല ശമ്പളം ആണല്ലേ , എന്തായാലും ഇതിനു കാശൊന്നും വേണ്ട"

ഞാന്‍ നല്ല രീതിയില്‍ ഞെട്ടി , ആദ്യമായിട്ടാണ് ഒരാള്‍ പണി ചെയ്തു കഴിഞ്ഞിട്ട് കാശൊന്നും വേണ്ട എന്ന് പറയുന്നത് കേള്‍ക്കുന്നേ, നാട്ടിലെ ഡോക്ടര്‍ വരെ കണക്കു പറഞ്ഞു കാശു വങ്ങും അപ്പോഴാ ഇങ്ങനെ ഒരാള്‍.

"അല്ല അതെങ്ങനെയാ ശരിയാവുക ചേട്ടാ , " എന്താ പറയേണ്ടതെന്നറിയാതെ ഞാന്‍ ചോദിച്ചു.

"നിങ്ങള്‍ ഇനി വാച്ച് മറ്റോ മേടിക്കുമ്പോഇങ്ങോട് വന്നാല്‍ മതി. , ഇപ്പൊ ഈ കാണുന്ന വാച്ചുകള്‍ ഒക്കെ ഉണ്ട് , ഇനിയും വരും ധാരാളം  ", അരികിലെ ചെറിയ അലമാരയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു.

നന്ദി പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ അയാള്‍ടെമുന്നില്‍ ചെറുതായി ഇല്ലാതായത് പോലെ തോന്നി. അയാളുടെയും, എന്റെയും, കൊറിയര്‍ കാരന്റെയും ആത്മാര്‍ത്ഥതയെയും നാളത്തെ ഗാന്ധി ജയന്തിയും കുറിച്ച് ആലോചിച്ചു ഞാന്‍ വീട്ടിലേക്ക് നടന്നു.

No comments:

Post a Comment